﴿ وَأَتِمُّوا الْحَجَّ وَالْعُمْرَةَ لِلَّهِ ۚ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۖ وَلَا تَحْلِقُوا رُءُوسَكُمْ حَتَّىٰ يَبْلُغَ الْهَدْيُ مَحِلَّهُ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ ۚ فَإِذَا أَمِنتُمْ فَمَن تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ ۚ فَمَن لَّمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ ۗ تِلْكَ عَشَرَةٌ كَامِلَةٌ ۗ ذَٰلِكَ لِمَن لَّمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ ۚ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ شَدِيدُ الْعِقَابِ ﴾ (196)
〈പ്രസ്തുത കർമ്മങ്ങളെ മാത്രം ലക്ഷ്യംവെച്ചു കൊണ്ടായിരിക്കണം അവക്കുള്ള യാത്ര. അഥവാ, കച്ചവടം മുതലായ മറ്റു ലക്ഷ്യങ്ങൾ വെച്ചുകൊണ്ടുവരികയോ, വന്ന സ്ഥിതിക്ക് അവ കൂടി നടത്തുമെന്ന് വെക്കുകയോ ചെയ്യാതിരിക്കുക.〉 [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/328]
തുടർന്നുകൊണ്ട് മുസ്‌ലിംകളിൽ കടന്നുകൂടിയിരുന്ന ഒരു തെറ്റിദ്ധാരണ നീക്കം ചെയ്യുന്നതാണ് 198-ാം വചനത്തിൽ കാണുന്നത്. ഉകാള്, മജ്‌നഃ, ദുൽമജാസ്, (عكاظ، مجنة، ذو المجاز) മുതലായ സ്ഥലങ്ങളിൽ വെച്ച് ജാഹിലിയ്യാ അറബികൾ ഹജ്ജു കാലത്ത് വമ്പിച്ച കച്ചവടങ്ങൾ നടത്തുക പതിവുണ്ടായിരുന്നു. ഇത് നന്നല്ലെന്ന് കരുതി മുസ്‌ലിംകൾ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുമായിരുന്നു. ഇതിനെപ്പറ്റിയാണ് … ليس عليكم جناح (നിങ്ങളുടെ റബ്ബിങ്കൽനിന്നുമുള്ള അനുഗ്രഹം തേടുന്നതിന് നിങ്ങൾക്ക് തെറ്റില്ല.) എന്ന് അവതരിച്ചതെന്ന് ഇബ്‌നു അബ്ബാസ് (റ) മുതലായവരിൽനിന്ന് ബുഖാരി (റ) അടക്കം പലരും ഉദ്ധരിച്ച രിവായത്തുകളിൽ വന്നിരിക്കുന്നു. ഇബ്‌നു ജരീർ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: ഉമർ (റ)യോട് അബൂ സ്വാലിഹ് (റ) ചോദിച്ചു: ‘അമീറുൽ മുഅ്മിനീൻ! ഹജ്ജുകാലത്ത് നിങ്ങൾ കച്ചവടം നടത്തിയിരുന്നുവോ? അദ്ദേഹം പറഞ്ഞു: അവരുടെ (അറബികളുടെ) ജീവിത മാർഗ്ഗങ്ങൾ ഹജ്ജിലല്ലാതെ (മറ്റുവല്ലതിലും) ആയിരുന്നുവോ?!’ [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/333]
ഹജ്ജും ഉറയും അല്ലാഹുവിനു വേണ്ടിയുള്ള കർമ്മങ്ങളാണ്. അതിൽ യാതൊരു വിധ കളങ്കമോ കലർപ്പോ ചേരാൻ പാടില്ല. പക്ഷെ, ഹജ്ജ് യാത്രയിൽ കച്ചവട ഇടപാടുകൾ നടത്തുന്നത് ഒരു കളങ്കമല്ല. അത് അനുവദിക്കപ്പെട്ട കാര്യമാണ്. വിശുദ്ധ ഖുർആൻ വിവരണത്തിൽനിന്ന് എടുത്തു കൊടുത്തിട്ടുള്ള ആദ്യ ഭാഗത്ത് അത് തെറ്റാണെന്ന് പറയുന്നു. പിന്നീട് നൽകിയ വിശദീകരണത്തിൽ സ്വഹാബിമാർ അങ്ങനെ ചെയ്തിരുന്നു എന്നും പറയുന്നു. മാന്യ വായനക്കാർ ആശയക്കുഴപ്പം ഒഴിവാക്കി, ഹജ്ജ് യാത്രയിൽ കച്ചവട ഇടപാടുകൾ നടത്തുന്നത് തെറ്റല്ല എന്നു തന്നെ മനസ്സിലാക്കണമെന്ന് ഉണർത്തുന്നു.
〈ഏതായാലും, സാധാരണ ഗതിയിൽ ബലികർമ്മം നടത്തുന്നത് ഹറമിൽവെച്ചായിരിക്കൽ നിർബ്ബന്ധമാകുന്നു. അതിനു ശേഷമായിരിക്കണം തലമുടി എടുക്കുന്നത്.〉 (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/329)
ദുൽഹിജ്ജ 10 يَوْمُ النَحْرِ അഥവാ ബലിയറുക്കുന്ന ദിനമാണ്. ജംറയിൽ കല്ലെറിയുക, ബലിയറുക്കുക, മുടിയെടുക്കുക, ഇഫാളത്തിൻെറ ത്വവാഫ് നിർവ്വഹിക്കുക ഇവയെല്ലാം അന്നാണ് നിർവ്വഹിക്കേണ്ടത്. മുകളിൽ പറഞ്ഞ ക്രമത്തിലാണ് നബി ﷺ അവ നിർവ്വഹിച്ചിട്ടുള്ളത്. പക്ഷെ, അന്ന് വളരെ തിരക്കുപിടിച്ച ദിവസമായതിനാൽ അല്ലാഹു തൻെറ അടിയാറുകൾക്ക് ഇളവുകൾ നൽ കി കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുകയാണ്. മേൽ കർമ്മങ്ങൾ ക്രമം തെറ്റി ചെയ്തുപോയി എന്ന് നബി ﷺ യോട് വന്നു പറഞ്ഞവരോട് അവിടുന്ന് പറഞ്ഞത് وَلَا حَرَجَ – പ്രശ്നമില്ല – എന്നായിരുന്നു. ഇങ്ങനെ ഇളവ് നൽകപ്പെട്ട കാര്യം വായനക്കാർ ശ്രദ്ധിക്കുമല്ലോ.
നാല് മുദ്ദ് (مُدٌّ) ചേർന്നതാണ് ഒരു സ്വാഉ് (صَاعٌ) ഏതാണ്ട് രണ്ട് കൈയും നിറയെ വാരിയാൽ കിട്ടുന്നത്രയുള്ള ഒരു അളവാണ് മുദ്ദ്. (ഒരു സ്വാഉ് 2.024 കിലോഗ്രാം എന്നാണ് വിദഗ്‌ധാഭിപ്രായം – പ്രസാ.) (വിശുദ്ധ ഖുർആൻ വിവരണം, പുറം 1/329)
മുകളിൽ പറഞ്ഞത് വിദഗ്‌ധാഭിപ്രായമല്ല, വിരുദ്ധാഭിപ്രായമാണ്. അളവും തൂക്കവും പരസ്പരം മാറ്റുമ്പോൾ പൊരുത്തക്കേട് സംഭവിക്കും എന്ന് മനസ്സിലാക്കാൻ വൈദഗ്‌ധ്യം വേണ്ട, സാമാന്യബോധം മതി. അതു പോലും പ്രസാധകർക്കില്ലാതെ പോയോ? അളവു പോലെ തൂക്കവും നബി ﷺ യുടെ കാലത്ത് നടപ്പിലുണ്ടായിരുന്നു. എന്നിരിക്കെ, അവിടുന്ന് അളന്ന് കണക്കാക്കാൻ പറഞ്ഞത് തൂക്കിക്കണക്കാക്കുന്നവർ അല്ലാഹുവിനെയും റസൂലിനെയും മറികടക്കുകയും, ദീൻ അല്ലാഹുവിനും റസൂലിനും അങ്ങോട്ട് പഠിപ്പിച്ച് കൊടുക്കുകയുമല്ലേ ചെയ്യുന്നത്? ആയതിനാൽ അളവിൽ കൊടുക്കാൻ പറഞ്ഞത് അളവിൽ തന്നെ കൊടുക്കണം. തൂക്കത്തിൽ കൊടുക്കരുത്. നബി ﷺ ഉപയോഗിച്ചിരുന്ന സ്വാഇൻെറ കോപികൾ ലഭ്യമാണ്. അതു ഉപയോഗിക്കുകയോ, അത് ലഭ്യമല്ലെങ്കിൽ രണ്ടു കൈയും കൂട്ടിപ്പിടിച്ചുള്ള നാലു വാരൽ ഒരു സ്വാആയി കണക്കാക്കുകയോ ചെയ്യാവുന്നതാണ്.