﴿ قُلْنَا اهْبِطُوا مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنْ تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ۞ وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ ﴾ (٣٨-٣٩)

വിശുദ്ധ ഖുർആൻ വിവരണത്തിൽ മേൽ സൂക്തങ്ങളുടെ വ്യാഖ്യാനത്തിലും മറ്റു പലയിടങ്ങളിലും ആവർത്തിക്കപ്പെട്ടിരിക്കുന്ന ഒരു തെറ്റായ രീതിയെ കുറിച്ച് ഉണർത്താതിരിക്കാൻ നിർവ്വാഹമില്ല. കാരണം അത് സലഫുകളുടെ ഖുർആൻ വ്യാഖ്യാന രീതിക്ക് കടക വിരുദ്ധമാണ്. കൂടാതെ, സത്യാന്വേഷിയായ ഒരു ഖുർആൻ പഠിതാവിനെ സംബന്ധിച്ചിടത്തോളം അത് അനാവശ്യവുമാണ്. മതപരമായി അവഗാഹമില്ലാത്ത പലരെയും അത് ആശയക്കുഴപ്പങ്ങളിലേക്ക് തള്ളിവിടാൻ സാധ്യതയുമുണ്ട്.

യുക്തിയും അഭീഷ്ടങ്ങളും പിന്തുടരുന്ന പിഴച്ച കക്ഷികളും നൂതന ചിന്താഗതിക്കാരും ഉയർത്തുന്ന സംശയങ്ങൾ (شبهات) വ്യാഖ്യാന മധ്യെ കൊണ്ടുവരും. അവരുടെ വാദമുഖങ്ങൾ വിശദമായി സമർത്ഥിക്കും. പിന്നീട് അതിനെ ഖണ്ഡിക്കാൻ ശ്രമിക്കും. ഖണ്ഡനങ്ങൾ അഹ്‌ലുസ്സുന്നഃയുടെ രീതിയിലായിരിക്കുകയുമില്ല. അതിനാൽ ഖണ്ഡനം ദുർബ്ബലമായിപ്പോവുകയും ചെയ്യും. അതോടു കൂടി വായനക്കാരുടെ മനസ്സിൽ പിഴച്ച കക്ഷികളുടെ വാദമുഖങ്ങളായിരിക്കും വേരുറച്ചിരിക്കുക. ശരിയായ വിധത്തിൽ തെളിയിച്ചു കാണിക്കാനാവാതെ സത്യം നിറം മങ്ങിപ്പോവുകയും ചെയ്യും.

മുകളിൽ പറഞ്ഞത് സലഫുകളുടെ രീതിയല്ല. അഹ്‌ലുസ്സുന്നഃയുടെ രീതി പിഴച്ച കക്ഷികളുടെ വാദമുഖങ്ങൾ പരമാവധി ഉദ്ധരിക്കാതിരിക്കുക എന്നതാണ്. ഒഴിവാക്കാനാവത്ത സാഹചര്യത്തിൽ അവ ഉദ്ധരിക്കേണ്ടി വന്നാൽ തന്നെ അവ വിശദീകരിക്കുകയില്ല. അവയെ കുറിച്ചുള്ള പരാമർശം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഒതുക്കും. അതിനെ ഖണ്ഡിക്കാൻ ബുദ്ധിയുടെയും യുക്തിയുടെയും അഭീഷ്ടങ്ങളുടെയും വഴികൾ അവലംബിക്കുകയില്ല. വഹ്‌യിൽ സ്ഥിരപ്പെട്ട പ്രമാണ രേഖകൾ കൊണ്ട് ഖണ്ഡിക്കും. അത്തരം ഖണ്ഡനങ്ങൾ ശക്തവും ഹൃദയത്തിൻെറ ആഴങ്ങളിൽ ഉറച്ചുനിൽക്കുന്നവയുമായിരിക്കും. അസത്യം വേരോടെ പിഴുതുമാറ്റപ്പെടുകയും സത്യം ഉജ്ജലമായി തെളിഞ്ഞ് നിൽക്കുകയും ചെയ്യും. ഈ രീതി മലയാളത്തിലുള്ള ഇസ്‌ലാമിക രചനകൾക്ക് അപരിചിതമാണെന്ന് പറഞ്ഞാൽ ഏറെയാവില്ല.

ഇവിടുത്തെ കാര്യം പറയാം. ഖുർആനിനെ യുക്തിയും അഭീഷ്ടങ്ങളും അനുസരിച്ച് വ്യാഖ്യാനിച്ച ചിലരുടെ വാദമുഖങ്ങൾ വ്യാഖ്യാനക്കുറിപ്പിൽ വിശദമായി പ്രതിപാദിച്ചു. വായനക്കാരെ സ്വാധീനിക്കുന്ന വിധത്തിലാണ് അതിൻെറ സമർത്ഥന രീതി എന്നു പറയാം. അത് തെറ്റായ നടപടിയാണ്. പിന്നീട് അതിനെ ഖണ്ഡിക്കാൻ ശ്രമിച്ചു. അഹ്‌ലുസ്സുന്നഃ അവലംബിക്കുന്ന തെളിവുകളും ഖണ്ഡന രീതികളുമല്ല അതിന് ഉപയോഗിച്ചത്. വഹ്‌യിൽ സ്ഥിരപ്പെട്ട പ്രമാണരേഖകൾ കൊണ്ടല്ല ഖണ്ഡനം നടത്തിയത്. ഖണ്ഡനത്തിന് പല മാർഗ്ഗങ്ങളും അവലംബിച്ചു കാണുന്നു. അതും തെറ്റായ നടപടിയാണ്. മുൻകാലക്കാർക്ക് നൽകപ്പെട്ട ഗ്രന്ഥങ്ങൾ എന്ന നിലയിൽ ബൈബിളിൽ നിന്നും നിർലോഭം ഉദ്ധരണികൾ നിരത്തി. അതും ശരിയായ രീതിയല്ല. പിന്നീട് ബൈബിളിലെ ചില പരാമർശങ്ങളുടെ ഖണ്ഡനത്തിലേക്ക് പോയി. അതിനു വേണ്ടി ബൈബിളിൽനിന്നു തന്നെ വീണ്ടും ഉദ്ധരണികൾ നിരത്തി. അതും ശരിയായ രീതിയല്ല. ഖുർആൻ വ്യാഖ്യാനത്തിൻെറ കാര്യം പോവട്ടെ, പൊതുവിൽ തന്നെ അനാവശ്യവും അപ്രസക്തവുമായ കാര്യങ്ങളാണ് വായനക്കാരുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ഖുർആൻ വ്യാഖ്യാനത്തിൽ അത് ഒരിക്കലും ഉൾപ്പെടുത്തരുതായിരുന്നു. ഖണ്ഡനത്തിൽ അഹ്‌ലുസ്സുന്നയുടെ രീതി വിട്ട് റാസിയെ പോലുള്ള അശ്അരികളുടെയും മുഹമ്മദ് അബ്ദുവിനെ പോലുള്ള അഖ്‌ലാനികളുടെയും സയ്യിദ് ഖുതുബിനെ പോലുള്ള ഇസ്‌ലാമിസ്റ്റുകളുടെയും  സമർത്ഥന രീതികളുമാണ് പിന്തുടർന്നിരിക്കുന്നത്. ഇത് വായനക്കാരെ തെറ്റായ ദിശയിലേക്കാണ് നയിക്കുക. അവരിൽ ദൂഷിതമായ ഒരു സംവേദന രീതി വളർത്തും. മാത്രമല്ല വിശുദ്ധ ഖുർആൻ വിവരണം എന്ന ഈ കൃതി അനഭിമതമായ വ്യാഖ്യാന രീതി അവലംബിച്ചിട്ടുള്ള ഇനത്തിൽ എണ്ണപ്പെടാൻ ഇടവരും.

പുതിയവ