﴿ وَلَا تَتَمَنَّوْا مَا فَضَّلَ اللَّهُ بِهِ بَعْضَكُمْ عَلَىٰ بَعْضٍ ۚ لِّلرِّجَالِ نَصِيبٌ مِّمَّا اكْتَسَبُوا ۖ وَلِلنِّسَاءِ نَصِيبٌ مِّمَّا اكْتَسَبْنَ ۚ وَاسْأَلُوا اللَّهَ مِن فَضْلِهِ ۗ إِنَّ اللَّهَ كَانَ بِكُلِّ شَيْءٍ عَلِيمًا ﴾ [النساء 32]

‘അസൂയ (حَسَدٌ)’ എന്ന പദം ഇവിടെ കേവലം ഒരു അലങ്കാരപ്രയോഗം മാത്രമാകുന്നു. മറ്റുള്ളവർക്കു ലഭിക്കുന്ന നന്മയിൽ വെറുപ്പു തോന്നുകയും, അത് തനിക്കാണ് വേണ്ടതെന്ന് വ്യാമോഹിക്കുകയും ചെയ്യുക എന്ന അർത്ഥത്തിലുള്ള അസൂയയല്ല – മറിച്ച് അതുപോലെയുള്ള സൽഗുണങ്ങൾ തനിക്കും ഉണ്ടായിരിക്കണമെന്നുള്ള ആഗ്രഹമാണു ഈ ഹദീസിൽ പറഞ്ഞ അസൂയ കൊണ്ടു വിവക്ഷ. [വിശുദ്ധ ഖുർആൻ വിവരണം, പുറം 1/657]

മേൽ സൂക്തത്തിൻെറ വ്യാഖ്യാനത്തിൽ ‘രണ്ടു കാര്യത്തിലല്ലാതെ അസൂയ പാടില്ല’ എന്ന ഹദീസ് ഉദ്ധരിക്കുകയും അതിൽ പ്രയോഗിച്ചിരിക്കുന്ന അസൂയ (حَسَدٌ) എന്ന പദം കേവലം ഒരു അലങ്കാരപ്രയോഗം മാത്രമാണെന്ന് പറയുകയും ചെയ്യുന്നു. ആയതിനാൽ, ഭാഷയുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വസ്തുതകൾ വിശദീകരിക്കാതെ വയ്യ.

ഭാഷ ഒരു ആശയ വിനിമയോപാധിയാണ്. ആ നിലയിൽ സംഭാഷണ ശകലമാണ് (dialogue) അതിലെ ഏറ്റവും ചെറിയ ഏകകം. സംഭാഷണങ്ങൾ രൂപപ്പെടുത്താനുള്ള ഉപായങ്ങളിലൊന്നാണ് പദങ്ങൾ. മിക്കപ്പോഴും പദം കുറിക്കുന്നത് ഒരു കേവല യാഥാർത്ഥ്യത്തെ ആയിരിക്കില്ല. മറിച്ച്, അതിന് ചരിത്രപരവും സാമൂഹികവുമായ ആപേക്ഷികതകളുണ്ടായിരിക്കും. അവയിൽനിന്ന് അടർത്തി മാറ്റി ഒരു പദവും പ്രയോഗിക്കുക സാധ്യമല്ല. ഒരു പദം പിന്നിട്ടു പോന്ന ചരിത്രത്തിൻെറ നാൾവഴികൾ, അതിൻെറ സാമൂഹ്യ ബന്ധങ്ങൾ, അത് പ്രയോഗിക്കപ്പെട്ട വ്യവഹാരക്രമങ്ങൾ എന്നിവ ആ പദത്തിൻെറ അർത്ഥ തലങ്ങളെയും ധ്വനികളെയും രൂപപ്പെടുത്തുന്ന വൈശേഷിക ഘടകങ്ങളാണ്. ഖുർആനിൽ അല്ലാഹു ഓരോ പദവും പ്രയോഗിച്ചിരിക്കുന്നത് അവയുടെ സവിശേഷമായ അർത്ഥങ്ങളും ധ്വനികളും വ്യക്തമാക്കുന്ന ഉപാധികളോടു കൂടിയാണ്. ഈ യാഥാർത്ഥ്യം വിസ്മരിച്ചു കൊണ്ടാണ് പലപ്പോഴും ഖുർആൻ പരിഭാഷകളിൽ ഭാഷാപരമായ പ്രയോഗങ്ങളും ചർച്ചകളും നടത്താറുള്ളത്.

പിൽക്കാലത്തു വന്ന ഭാഷാ പണ്ഡിതന്മാർ പദങ്ങൾ പ്രയോഗിച്ചിരിക്കുന്ന രീതിയും സന്ദർഭവും നോക്കി അതിനെ യഥാതഥം (حَقِيقَةٌ), ആലങ്കാരികം (مَجَازٌ) എന്നു രണ്ടാക്കി തിരിക്കാറുണ്ട്. ഈ വിഭജന യുക്തി അപ്പാടെ ചോദ്യം ചെയ്യാനില്ല. പക്ഷെ, ഖുർആൻ പഠനത്തിൽ രണ്ടു കാര്യങ്ങളെ കുറിച്ച് നാം ബോധവാന്മാരായിരിക്കേണ്ടതുണ്ട്:

1- അറബി ഭാഷയും സാഹിത്യവും അതിൻെറ പാരമ്യതയിൽ നിലകൊള്ളുകയും, യാതൊരു തരത്തിലുള്ള അപചയത്തിനും അത് വിധേയമാകാതിരിക്കുകയും ചെയ്ത കാലത്താണ് ഖുർആൻ അവതരിക്കുന്നത്. പക്ഷെ, മുകളിൽ പരാമർശിച്ച വിഭജനങ്ങളോ വർഗ്ഗീകരണങ്ങളോ ഖുർആനിൻെറ അവതരണ കാലത്തുണ്ടായിരുന്നില്ല. ഖുർആൻ പൂർണ്ണമായി മനസ്സിലാക്കുകയും, അത് യഥാവിധം ജീവിതത്തിൽ പകർത്തുകയും ചെയ്ത പൂർവ്വ സൂരികൾക്ക് അതിനെ കുറിച്ച് ഒരു കേട്ടുകേൾവി പോലും ഇല്ലായിരുന്നു. ഇത്തരം ഭാഷാശാസ്ത്രങ്ങൾ പിന്നീട് കുറേ കഴിഞ്ഞാണ് ആവിർഭവിക്കുന്നത്. അതിനാൽ ഖുർആനിൽനിന്നും സാന്മാർഗ്ഗിക ദർശനം തേടുന്ന ഒരു പഠിതാവിന് അതൊന്നും ആവശ്യമില്ല. കാരണം ഖുർആനിക ശബ്ദങ്ങൾ ഓരോന്നും അല്ലാഹു പ്രയോഗിച്ചിരിക്കുന്നത് അവയുടെ സവിശേഷമായ അർത്ഥങ്ങളും ധ്വനികളും വ്യക്തമാക്കുന്ന ഉപാധികളോടു കൂടിയാണ്.

2- യഥാതഥം (حَقِيقَةٌ), ആലങ്കാരികം (مَجَازٌ) പോലെ പിന്നീട് വന്ന നൂതന ഭാഷാ സങ്കേതങ്ങൾ ഖുർആൻ ദുർവ്യാഖ്യാനിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമായിട്ടാണ് പിഴച്ച കക്ഷികൾ ഉപയോഗിക്കുന്നത്. പ്രമാണങ്ങളിലെ മൂലവാക്യങ്ങൾക്ക് അല്ലാഹുവും അവൻെറ ദൂതനും കൽപിച്ച അർത്ഥങ്ങളും വിവക്ഷകളുമുണ്ട്. ആ അർത്ഥങ്ങളിലും വിവക്ഷകളിലും തന്നെ അവ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും പ്രയോഗവൽക്കരിക്കപ്പെടുകയും വേണം. അതിനെ മറികടന്ന് തെറ്റായ അർത്ഥകലൽപനകളും വ്യാഖ്യാനങ്ങളും ചമക്കാൻ ഖദ്‌രി, ജഹ്‌മി, മുഅ്തസിലി, അശ്അരി, മാതുരീദി, അഖ്‌ലാനി, ഇഖ്‌വാനി, ഇസ്വ്‌ലാഹി പോലുള്ള പിഴച്ച കക്ഷികൾ ആലങ്കാരികം (مَجَازٌ) പോലുള്ള സങ്കേതങ്ങളെയാണ് കൂട്ടുപിടിക്കാറുള്ളത്. ഏതൊരു പ്രമാണ വാക്യം തങ്ങളുടെ അഭീഷ്ടങ്ങൾക്ക് വഴങ്ങുന്നില്ലയോ അതിനെ ആലങ്കാരികം (metaphor) എന്നു വിശേഷിപ്പിക്കുകയും പിന്നീട് തന്നിഷ്ടമനുസരിച്ച് വ്യാഖ്യാനിക്കുകയും ചെയ്യും. ഭാഷയുടെ പേരിലുള്ള ഈ അപകടകരമായ പ്രവണതയെ കുറിച്ച് വായനക്കാർ ബോധവാന്മാരാവേണ്ടതുണ്ട്.

ഇവ്വിഷയകമായി ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യഃ رَحِمُهُ اللهُ നൽകുന്ന ഒരു വിശദീകരണം താഴെ കൊടുക്കാം:

وَحِينَئِذٍ فَكُلُّ لَفْظٍ مَوْجُودٍ فِي كِتَابِ اللَّهِ وَرَسُولِهِ فَإِنَّهُ مُقَيَّدٌ بِمَا يُبَيِّنُ مَعْنَاهُ فَلَيْسَ فِي شَيْءٍ مِنْ ذَلِكَ مَجَازٌ بَلْ كُلُّهُ حَقِيقَةٌ. وَلِهَذَا لَمَّا ادَّعَى كَثِيرٌ مِنْ الْمُتَأَخِّرِينَ أَنَّ فِي الْقُرْآنِ مَجَازًا وَذَكَرُوا مَا يَشْهَدُ لهم رَدَّ عَلَيْهِمْ الْمُنَازِعُونَ جَمِيعَ مَا ذَكَرُوهُ. [ابن تيمية في مجموع فتاويه]

അപ്പോൾ അല്ലാഹുവിൻെറ ഗ്രന്ഥത്തിലും നബി ﷺ യുടെ വചനങ്ങളിലുമുള്ള യാതൊരു പദവും അതിൻെറ ആശയം വ്യക്തമാക്കാനുതകുന്ന വൈശേഷികോപാധികളോടു കൂടിയാണ് പ്രയോഗിച്ചിരിക്കുന്നത്. അതിൽ ഒന്നും ആലങ്കാരികമല്ല; മറിച്ച് എല്ലാം യഥാതഥമാണ്. പിൽക്കാലക്കാരായ പലരും ഖുർആനിൽ ആലങ്കാരിക പ്രയോഗങ്ങളുണ്ടെന്ന് വാദിക്കുകയും അതിന് തെളിവായി ചില കാര്യങ്ങൾ ഉദ്ധരിക്കുകയും ചെയ്തപ്പോൾ അവരുടെ എല്ലാ വാദമുഖങ്ങളെയും മറുപക്ഷം ഖണ്ഡിക്കുകയുമുണ്ടായി. [ഇബ്‌നു തൈമിയ്യഃ ഫതാവായിൽ രേഖപ്പെടുത്തിയത്]

ചുരുക്കത്തിൽ, ഹദീസിൽ പറഞ്ഞ അസൂയ (حَسَدٌ) എന്ന പദം ആലങ്കാരികമല്ല, യഥാതഥമാണ്. ഇതു പോലെ തന്നെയാണ് പ്രമാണങ്ങളിൽ ആലങ്കാരികം എന്നു വിശേഷിപ്പിക്കാറുള്ള എല്ലാ പ്രയോഗങ്ങളുടെയും കാര്യവും. അവയൊന്നും ആലങ്കാരിക പ്രയോഗങ്ങളല്ല. ബാഹ്യവും യഥാതഥവുമായ അർത്ഥത്തിലാണ് അവ പ്രയോഗിച്ചിട്ടുള്ളത്. അവയ്ക്ക് ഇസ്‌ലാമിക വ്യവഹാരത്തിലുള്ള സവിശേഷമായ അർത്ഥം മനസ്സിലാക്കാനുതകുന്ന ഉപാധികളോടു കൂടിയല്ലാതെ അവയൊന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നതാണ് വസ്തുത.

പുതിയവ