﴿ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ ﴾ [التوبة ٦٠]

[സകാത്ത്, ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന് ചുമതലപ്പെടുത്തപ്പട്ട ജോലിക്കാർക്കും മനസ്സുകള്‍ ഇണക്കപ്പെട്ട പുതുമുസ്‌ലിംകൾക്കും അടിമകളുടെ മോചന കാര്യത്തിലും ഋണബാധ്യതയിൽ കുടിങ്ങിയവർക്കും വഴിയിൽപെട്ടുപോയവർക്കും മാത്രമാണ്‌. അല്ലാഹുവിങ്കല്‍നിന്നുള്ള നിയമമത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും ജ്ഞാനിയായ അധികാരസ്ഥനുമാണ്.] (തൗബഃ 60)


ഇസ്‌ലാമിൻെറ മൂന്നാമത്തെ സ്തംഭമാണ് സകാത്ത് . സത്യസാക്ഷ്യം പ്രഖ്യാപിക്കുന്നതോടെ ഒരാൾ മുസ്‌ലിമായിത്തീരുന്നു. എന്നാൽ മുസ്‌ലിം സമൂഹത്തിൽ ഇസ്‌ലാമിക സൗഭാത്രം പങ്കുവെക്കപ്പെടുന്ന, ബാധ്യതകളും അവകാശങ്ങളുമുള്ള ഒരംഗമായി അയാൾ പരിഗണിക്കപ്പെടുക അഞ്ചുനേരത്തെ നിർബ്ബന്ധ നമസ്കാരം യഥാവിധം നിലനിർത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്നതോടു കൂടിയാണ്. അല്ലാഹു പറയുന്നു:

﴿ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ ﴾ [التوبة ١١]

[അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം യഥാവിധം നിര്‍വ്വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം, അവരും മതപരമായി നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുകയാണ്.] (തൗബഃ 11)

ഇസ്‌ലാമിൻെറ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തേത് സകാത്താണ് എന്നുള്ളത് നിരവധി ഹദീസുകളിൽ വ്യക്തമാക്കപ്പെട്ടതാണ്. അത്തരം വചനങ്ങളെല്ലാം അനാവരണം ചെയ്യുന്നത് സകാത്തിൻെറ ആത്മീയവും ആരാധനാപരവുമായ തലങ്ങളെയാണ്. അതിനു പുറമെ സാമ്പത്തികവും സാമൂഹികവുമായ തലങ്ങൾ അതിന് വേറെയുമുണ്ട്. എന്നാൽ സകാത്തിൻെറ ആത്മീയ തലങ്ങളെ കുറിച്ച് മൗനം പാലിക്കുകയും, അതിനെ ഒരു സമ്പൂർണ്ണ സാമ്പത്തിക പദ്ധതിയായോ സമഗ്രമായ ദുരിതാശ്വാസ പാക്കേജായോ  അവതരിപ്പിക്കുകയും ചെയ്യുന്ന രീതി ഇന്ന് കണ്ടുവരുന്നുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളെയെല്ലാം പദാർത്ഥവത്കരിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് ആധുനികതയുടെ ഒരു പരിവേഷമുണ്ടെന്ന് തോന്നാമെങ്കിലും അവ  മതത്തിൻെറ വിശുദ്ധിയും ശോഭയും കെടുത്തിക്കളയാനേ ഉപകരിക്കൂ. ധനികർ സകാത്ത് നൽകുന്നതിലൂടെ ദരിദ്രർക്ക് ആശ്വസം ലഭിക്കും എന്നത് വസ്തുതയാണ്. പക്ഷെ, അത് സമൂഹത്തിൽനിന്ന് ദാരിദ്ര്യവും സാമ്പത്തിക അസമത്വങ്ങളും പാടെ തുടച്ചു നീക്കുമെന്നത് അൽപം കടന്ന പ്രതീക്ഷയാണ്. അതിനെ പിന്തുണക്കുന്ന പ്രമാണരേഖകളൊന്നും ലഭ്യമല്ല. അതിനാൽ സകാത്തിനെ കുറിച്ച് ബോധവൽകരണം നടത്തുന്നവർ ജനങ്ങളിൽ ഇത്തരം വ്യാമോഹങ്ങൾ ഉണർത്താനോ തെറ്റായ സങ്കൽപങ്ങൾ സൃഷ്ടിക്കാനോ മുതിരരുത്. അതു പോലെ സകാത്തിൻെറ ആത്മീയവും ആരാധനപരവുമായ തലങ്ങളെ അധഃകരിച്ച് അതിനെ കേവലം ഒരു ദുരിതാശ്വാസ പ്രവർത്തനമായോ ക്ഷേമപദ്ധതിയായോ കാണുകയും ചെയ്യരുത്.

സകാത്ത് സംബന്ധിച്ച് രണ്ടു തരം കൽപനകൾ പ്രമാണങ്ങളിലുണ്ട്.
(ഒന്ന്) ധനത്തിൻെറ ഉടമകളോട് സകാത്ത് നൽകണമെന്ന കൽപന. ഉദാഹരണമായി

﴿ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ ﴾ [البقرة ٤٣]

[നമസ്കാരം യഥാവിധം നിര്‍വ്വഹിക്കുകയും സകാത്ത് നല്‍കുകയും, റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്ത് നമസ്കരിക്കുകയും ചെയ്യുക.] (ബഖറഃ 43)

(രണ്ട്) നബി ﷺ യോടും ശേഷം വരാനിരിക്കുന്ന ഭരണകർത്താക്കളോടും സമ്പന്നരിൽനിന്ന് സകാത്ത് സ്വീകരിക്കാനും അർഹരായ കക്ഷികൾക്ക് വിതരണം ചെയ്യാനുമുള്ള കൽപന. അല്ലാഹു പറയുന്നത് കാണുക:

﴿ خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ ﴾ [التوبة ١٠٣]

[അവരുടെ സ്വത്തുകളില്‍ നിന്ന് നീ സകാത്ത് സ്വീകരിക്കുക. അതു മുഖേന അവരെ പാപങ്ങളിൽനിന്ന് ശുദ്ധീകരിക്കുകയും നന്മകളിൽ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക. അവര്‍ക്ക് പാപമോചനത്തിനും അനുഗ്രഹത്തിനും വേണ്ടി നീ പ്രാർത്ഥിക്കുക.  നിൻെറ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തിയേകുക തന്നെ ചെയ്യും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.] (തൗബഃ 103)

മുആദ് -رَضِيَ اللهُ عَنْهُ- വിനെ യമനിലേക്ക് അയച്ചപ്പോൾ നബി ﷺ നൽകിയ കൽപ്പനയിലും ഇക്കാര്യം വ്യക്തമാണ്: “അത് അവരിലെ സമ്പന്നരിൽനിന്ന് സ്വീകരിക്കപ്പെടുകയും പാവങ്ങൾക്ക് തിരിച്ചു നൽകപ്പെടുകയും വേണം” എന്നാണ് പറഞ്ഞിരിക്കുന്നത്. ധനികർക്കും പാവങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്ന ഒരു ഏജൻസിയുടെ പങ്ക് ഇതിൽ എടുത്തുകാണിക്കുന്നുണ്ട്.

ഇത്തരം പ്രമാണവാക്യങ്ങളും, നബി ﷺ യുടെയും ഉത്തരാധികാരികളായ ഖുലഫാക്കളുടെയും നടപടികളും സംശയരഹിതമായും ബോധ്യപ്പെടുത്തുന്നത് മുസ്‌ലിം ഭരണാധികാരിക്കാണ് സകാത്തിൻെറ ശേഖരണ വിതരണ ചുമതല എന്നുള്ളതാണ്. നബി ﷺ ക്കോ, ഏതെങ്കിലും ഒരു ഭരണാധികാരിക്കോ സ്വന്തമായി ചെയ്തുതീർക്കാവുന്ന കാര്യമല്ല അത് എന്നതിനാൽ അതിനു വേണ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും അവർക്ക് സകാത്തിൽനിന്ന് വിഹിതം നൽകാനും വ്യവസ്ഥ ചെയ്തിരിക്കുന്നു. സകാത്തിൻെറ അവകാശികളിൽ മൂന്നാമത് പറഞ്ഞ ﴾وَالْعَامِلِينَ عَلَيْهَا﴿ കൊണ്ട് വിവക്ഷിക്കുന്നത് അവരെയാണ്.

എന്നാൽ സംഘടനാവാദികൾ ഈ വചനത്തിൽ കൃത്രിമം കാണിക്കുകയും പലവിധ തെറ്റിദ്ധാരണകൾ സമൂഹത്തിൽ പരത്തുകയും ചെയ്തിട്ടുണ്ട്. നബി ﷺ ക്കും പിന്നീട് വരാനിരിക്കുന്ന  ഭരണാധികാരികൾക്കും സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും അധികാരമുള്ളതു പോലെ സംഘടനാ നേതൃത്വത്തിനും അതിന് അവകാശമുണ്ടെന്നാണ് അവർ വാദിക്കുന്നത്. യാതൊരുവിധ രേഖയുടെയോ തെളിവിൻെറയോ പിൻബലമില്ലാതെയാണ് ഭരണാധികാരികൾക്ക് നൽകപ്പെട്ട അധികാരാവകാശങ്ങൾ സംഘടനാ നേതൃത്വത്തിന് ബാധകമാണെന്നവർ ജൽപിക്കുന്നത്. ഭരണാധികാരികൾ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്ക് സകാത്തിൽ വിഹിതം അനുവദിച്ചതു പോലെ അവരും തങ്ങളുടെ പ്രവർത്തകർക്ക് വിഹിതം അനുവദിക്കുന്നു. കൂടാതെ, ഓരോ പ്രദേശത്തുനിന്നും ശേഖരിക്കുന്ന സകാത്തിൽനിന്നും ഒരു വിഹിതം സംഘടനയുടെ കേന്ദ്ര കമ്മിറ്റിക്ക് അവകാശപ്പെട്ടതാണെന്ന നിലയിൽ പിരിച്ചെടുക്കുകയും ചെയ്യുന്നു. മുസ്‌ലിംകൾ അവരുടെ സ്വത്തിൻെറ സകാത്ത് അവകാശികൾക്ക് നേരിട്ട് നൽകിയാൽ മതിയാവില്ലെന്നും, സംഘടിതമായി നൽകിയെങ്കിൽ മാത്രമേ സകാത്ത് സ്വീകാര്യമാവുകയുള്ളു എന്നും അവർ പ്രചരിപ്പിക്കുന്നു. മുസ്‌ലികളുടെ സകാത്തിൽ അവിഹിതമായി അവർ കൈവെക്കുന്നു. എന്നല്ല, സകാത്തിൻെറ പേരിൽ ഒരു അഭിനവ പൗരോഹിത്യം തന്നെ അവർ നിർമ്മിച്ചെടുക്കുന്നു. ഈ തെറ്റായ നിലപാടിനെ തിരുത്താത്തതും ഒരളവോളം അതിനോട് ചേർന്നു നിൽക്കുന്നതുമാണ് വിശുദ്ധ ഖുർആൻ വിരണത്തിലെ ചില വിശദീകരണങ്ങൾ. ഉദാഹരണമായി അതിൽനിന്നുള്ള ഒരു ഭാഗം കാണുക:

العاملون عليها (അതിനു വേണ്ടി പ്രവർത്തിക്കുന്നവർ). സകാത്തിൻെറ ശേഖരണ വിതരണാധി വിഷയങ്ങൾക്കു വേണ്ടി അധ്വാനിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നവരെല്ലാം ഇതിലുൾപ്പെടുന്നു. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1320)

ഇവിടെ, ഭരണാധികാരി ചുമതലപ്പെടുത്തുന്ന ജോലിക്കാർ മാത്രമാണ് ഇതിൽ ഉൾപ്പെടുക എന്ന വസ്തുത എടുത്തുകാണിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തില്ല. അതേ സമയം സംഘടനാവാദികളുടെ തെറ്റായ അധികാര പ്രയോഗങ്ങളെ കുറിച്ച് മൗനം പാലിക്കുന്നു. മാത്രമല്ല, അവരുടെ അവകാശവാദങ്ങൾക്ക് ഇടം നൽകുന്ന വിധത്തിൽ ശിഥിലവും അനിയതവുമായ ശൈലിയിൽ, ‘സകാത്തിൻെറ ശേഖരണ വിതരണാദി വിഷയങ്ങൾക്കു വേണ്ടി അധ്വാനിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്നവരെല്ലാം ഇതിലുൾപ്പെടുന്നു’ എന്ന് പറഞ്ഞു പോവുകയാണ് ചെയ്തിരിക്കുന്നത്. ഇബ്‌നു കഥീർ -رَحِمَهُ اللهُ- അതിനു നൽകിയ വ്യാഖ്യാനം കൂടി ഇവിടെ ചേർക്കുന്നത് ഉചിതമായിരിക്കും.

وَأَمَّا الْعَامِلُونَ عَلَيْهَا: فَهُمُ الْجُبَاةُ وَالسُّعَاةُ يَسْتَحِقُّونَ مِنْهَا قِسْطًا عَلَى ذَلِكَ، وَلَا يَجُوزُ أَنْ يَكُونُوا مِنْ أَقْرِبَاءِ رَسُولِ اللَّهِ ﷺ الَّذِينَ تَحْرُمُ عَلَيْهِمُ الصَّدَقَةُ، لِمَا ثَبَتَ فِي صَحِيحِ مُسْلِمٍ عَنْ عَبْدِ الْمُطَّلِبِ بْنِ رَبِيعَةَ بْنِ الْحَارِثِ: أَنَّهُ انْطَلَقَ هُوَ وَالْفَضْلُ بْنُ عَبَّاسٍ يَسْأَلَانِ رَسُولَ اللَّهِ ﷺ لِيَسْتَعْمِلَهُمَا عَلَى الصَّدَقَةِ، فَقَالَ: إِنَّ الصَّدَقَةَ لَا تَحِلُّ لِمُحَمَّدٍ وَلَا لِآلِ مُحَمَّدٍ، إِنَّمَا هِيَ أَوْسَاخُ النَّاسِ. [ابن كثير في تفسيره]

[അതിനു ചുമതലപ്പെടുത്തിയ ജോലിക്കാർ (الْعَامِلُونَ عَلَيْهَا): ആ ദൗത്യം ഏൽപിക്കപ്പെട്ടവരും അത് ശേഖരിക്കുന്നവരുമാണവർ. അതിൻെറ പേരിൽ അതിൽനിന്ന് ഒരു വിഹിതം അവരർഹിക്കുന്നു. സകാത്ത് നിഷിദ്ധമാക്കപ്പെട്ട നബി ﷺ യുടെ രക്തബന്ധുക്കളിൽപെട്ടവരായിരിക്കരുത് അവർ. കാരണം, അബ്ദുൽ മുത്ത്വലിബ് ബിൻ റബീഅഃ നിവേദനം ചെയ്യുന്ന ഒരു ഹദീസ് സ്വഹീഹ് മുസ്‌ലിമിൽ  രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: കാര്യം, അദ്ദേഹവും ഫള്ൽ ബിൻ അബ്ബാസും സകാത്തിൻെറ ഉദ്യോഗസ്ഥരായി അവരെ നിയമിക്കണമെന്ന ആവശ്യവുമായി നബി ﷺ യെ സമീപിച്ചു. അവിടുന്ന് പറഞ്ഞു: നിശ്ചയമായും സകാത്ത് മുഹമ്മദിനോ മുഹമ്മദിൻെറ കുടുംബത്തിനോ അനുവദനീയമല്ല. അത് ജനങ്ങൾ പുറന്തള്ളുന്നതു മാത്രമാണ്.] (ഇബ്‌നു കഥീർ തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ചുരുക്കത്തിൽ, സകാത്ത് ശേഖരണവും വിതരണവും മുസ്‌ലിം ഭരണാധികാരിയുടെ ചുമതലയിൽപെട്ടതാണ്. മുസ്‌ലിം ഭരണത്തിനു കീഴിലല്ലാതെ ജീവിക്കുന്നവർ സ്വന്തം നിലയിലോ, അതിനു സാധ്യമല്ലാത്തപ്പോൾ യോഗ്യനായ വ്യക്തിയെ വക്കാലത്ത് ഏൽപിച്ചോ സകാത്ത് അതിൻെറ അവകാശികൾക്ക് എത്തിച്ചു കൊടുക്കുകയാണു വേണ്ടത്. ഭരണാധികാരി ചുമതലപ്പെടുത്താത്ത ആർക്കും, അത് സംഘടനകളാവട്ടെ, മറ്റു ഏജൻസികളാവട്ടെ, മുസ്‌ലിംകളുടെ സകാത്തിൽ കൈവെക്കാൻ അവകാശമില്ല. മുസ്‌ലിം ഭരണാധികാരി ഇല്ലാത്ത പ്രദേശങ്ങളിൽ വ്യക്തിഗതമായി സകാത്ത് വിതരണം ചെയ്താൽ അത് സ്വഹീഹാവില്ല, സംഘടിതമായി തന്നെ വിതരണം ചെയ്യണമെന്നത് തെളിവില്ലാത്ത ഒരു പാഴ്‌വാക്കു മാത്രമാണ്. കൂടാതെ, ഒരാളുടെ പരോക്ഷമായ സമ്പത്തിൻെറ സകാത്ത് ഭരണാധികാരിക്ക് നൽകാതെ സ്വന്തമായി വിതരണം ചെയ്യാമെന്നത് അറിയപ്പെട്ട കാര്യമാണ്. ഉമർ –رَضِيَ اللهُ عَنْهُ– വിൻെറ കാലത്ത് പലരും അങ്ങനെ ചെയ്തിരുന്നതും അദ്ദേഹം അത് വകവെച്ചു കൊടുത്തിരുന്നതും സ്ഥിരപ്പെട്ട വസ്തുതയാണ്. അധിക വായനക്കായി തൗബഃ 103 ൻെറ വിശദീകരണം കാണുക.


സകാത്തിൻെറ അവകാശികളായി മേൽ സൂക്തത്തിൽ പറഞ്ഞ എട്ടുവിഭാഗങ്ങളെ കുറിച്ച് വിശകലനം ചെയ്യുക.  ദരിദ്രർ (فقراء), അഗതികൾ (مساكين), സകാത്ത് ഉദ്യോഗസ്ഥർ (العاملون عليها), അടുത്തിടെ ഇസ്‌ലാം സ്വീകരിച്ച നവാഗതർ (المؤلفة قلوبهم), മോചനം തേടുന്ന അടിമകൾ (الرقاب), ഋണബാധ്യതയിൽ പെട്ടുപോയവർ (الغارمون), അല്ലാഹുവിൻെറ മാർഗ്ഗത്തിൽ യുദ്ധത്തിനു പോകുന്ന സൈനികർ (سبيل الله), വഴിയിൽ കുടുങ്ങിയ യാത്രക്കാർ (ابن السبيل) എന്നിവരാണവർ. സന്ദർഭത്തിൽനിന്ന് അടർത്തി മാറ്റിയാൽ ഈ വിഭാഗങ്ങളെ മുസ്‌ലിം അമുസ്‌ലിം എന്നായി വേർതിരിക്കാൻ കഴിയും. പക്ഷെ, ഈ സന്ദർഭത്തിൽ മുസ്‌ലിംകളെ മാത്രമാണ് ഉദ്ദേശിക്കുന്നത്. സകാത്ത് വാങ്ങുന്നതിലും കൊടുക്കുന്നതിലും അമുസ്‌ലിംകളെ പരിഗണിക്കാനാവില്ല. ഇതിനുള്ള തെളിവ്, തൗബഃ 103-ാം സൂക്തത്തിലെ “അവരുടെ സ്വത്തുകളില്‍ നിന്ന് നീ സകാത്ത് സ്വീകരിക്കുക” എന്ന പരാമർശമാണ്. ഇവിടെ പ്രയോഗിച്ച ‘അവരുടെ’ എന്ന സർവ്വനാമം നിർദ്ദേശിക്കുന്നത് മുസ്‌ലിംകളെയാണ്. കൂടാതെ, നബി ﷺ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് അയക്കുമ്പോൾ നൽകിയ കൽപനകൾ കാണുക:

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا: أَنَّ النَّبِيَّ ﷺ بَعَثَ مُعَاذًا رَضِيَ اللَّهُ عَنْهُ إِلَى اليَمَنِ، فَقَالَ: ادْعُهُمْ إِلَى شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ، وَأَنِّي رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَأَعْلِمْهُمْ أَنَّ اللَّهَ قَدِ افْتَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لِذَلِكَ، فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ. [البخاي في صحيحه]

[ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം. നബി ﷺ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: ന്യായമായും ആരാധിക്കപ്പെടാൻ അല്ലാഹു അല്ലാതെ ആരുമില്ലെന്നും ഞാൻ അല്ലാഹുവിൻെറ ദൂതനാണെന്നുമുള്ള സത്യസാക്ഷ്യത്തിലേക്ക് നീ അവരെ ക്ഷണിക്കുക. അവർ അതിനു കീഴ്‌പ്പെട്ടാൽ, അല്ലാഹു അവർക്ക് ഓരോ ദിനരാത്രങ്ങളിലുമായി അഞ്ചുനേരത്തെ നമസ്കാരം നിർബ്ബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അവർ അതിനും കീഴ്‌പ്പെട്ടാൽ അവരുടെ സമ്പത്തിൽ അല്ലാഹു സകാത്ത് നിയമമാക്കിയിരിക്കുന്നു എന്നും, അത് അവരിലെ ധനികരിൽനിന്ന് ശേഖരിക്കപ്പെടുകയും അവരിലെ ദരിദ്രർക്കു തന്നെ തിരിച്ചു നൽകപ്പെടേണ്ടതാണെന്നും നീ അവരെ അറിയിക്കുക.] (ബുഖാരി സ്വഹീഹിൽ ഉദ്ധരിച്ചത്)

ഈ നബിവചനത്തിൽ, സത്യസാക്ഷ്യവും അഞ്ചുനേരത്തെ നിർബ്ബന്ധ നമസ്കാരവും അംഗീകരിച്ചവരിൽനിന്ന് മാത്രമേ സകാത്ത് പിരിക്കുകയും അങ്ങനെയുള്ളവർക്ക് മാത്രമേ സകാത്ത് വിതരണം ചെയ്യാൻ പാടുള്ളു എന്നും അസന്നിഗ്ദ്ധമായി പ്രസ്താവിച്ചിരിക്കുന്നു. ഇതു തന്നെയാണ് സലഫുകളുടെയും ഇമാമുകളുടെയും നിലപാടും. ഇമാം ശാഫഈ -رَحِمَهُ اللهُ- പറയുന്നത് കാണുക:

فبين في قصة معاذ أن هذا في المسلمين خاصة، وذلك أن العشر والصدقة لا تكون إلا للمسلمين. [الشافعي في الأم]

[മുആദ് -رَضِيَ اللَّهُ عَنْهُ- വിൻെറ സംഭവത്തിൽ ഇത്, അഥവാ സകാത്ത്, മുസ്‌ലിംകൾക്ക് സവിശേഷമായുള്ളതാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. അതായത്, സകാത്തും അതിൻെറ ഇനങ്ങളിൽപെട്ട പത്തിലൊന്നും മുസ്‌ലിംകളിലല്ലാതെ പറ്റില്ല.] (ശാഫിഈ അൽഉമ്മിൽ രേഖപ്പെടുത്തിയത്)

ഇക്കാര്യം പലരും താത്വികമായി അംഗീകരിക്കാറുണ്ട്. വിശുദ്ധ ഖുർആൻ വിവരണത്തിലും ഇത് ആവർത്തിച്ചിട്ടുണ്ട്:

സക്കാത്തു പോലെയുള്ള നിര്‍ബന്ധധര്‍മങ്ങള്‍ മുസ്‌ലിംകള്‍ക്കു തന്നെ നല്‍കപ്പെടേണ്ടതുമുണ്ട്. (വിശുദ്ധ ഖുർആൻ വിവരണം 1/438)

പ്രയോഗതലത്തിൽ, താൽപര്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി ചിലർ അമുസ്‌ലിംകൾക്കും സകാത്തിൽനിന്ന് വിഹിതം നൽകാറുണ്ട്. മറ്റു ചിലർ, സകാത്ത് അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കാനുള്ള ഇരയായും പ്രബോധന പ്രവർത്തനങ്ങൾക്കുള്ള പാലമായും വ്യാഖ്യാനിക്കാറുണ്ട്. പലപ്പോഴും അതിനുള്ള തെളിവായി വിശുദ്ധ ഖുർആൻ വിവരണത്തിലെ ചില വിശദീകരണങ്ങളാണ് ഉയർത്തിക്കാണിക്കാറുള്ളത്. അതിലൊന്ന് താഴെ കൊടുക്കാം:

المؤلفة قلوبهم  (ഹൃദയം ഇണക്കപ്പെട്ടവർ). ഈ വകുപ്പിൽ ഒന്നിലധികം തരക്കാർ ഉൾപ്പെടുന്നു. ഒരു തരക്കാർ; ഇസ്‌ലാമിനെ അംഗീരിച്ചിട്ടില്ലെങ്കിലും അംഗീകരിച്ചേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നവരാകുന്നു. ഹുനൈനിലെ ഗനീമത്തു സ്വത്തുക്കളിൽ നിന്നു സ്വഫ്‌വാനുബ്‌നു ഉമയ്യ (റ)ക്ക് നബി (സ) ഒരു വൻതുക നൽകുകയുണ്ടായത് ഇതിനൊരു ഉദാഹരണമാണ്… മറ്റൊരു തരക്കാർ: ഇസ്‌ലാമിനെ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും വിശ്വാസം അടിയുറച്ചിട്ടില്ലാത്തവരാണ്. ഇവർക്ക് വിശ്വാസത്തിൽ ദൃഢതയും സ്ഥിരതയും ലഭിക്കുവാൻ ഇതു സഹായകമായിരിക്കും. മക്കാ വിജയത്തിൽ പുതുതായി വിശ്വസിച്ച പലർക്കും ഹുനൈനിൽ വെച്ചു വലിയ തുകകൾ നബി (സ) നൽകുകയുണ്ടായി. ഇങ്ങനെയുള്ളവരെ ഇസ്‌ലാമുമായി ഇണക്കുവാൻ വേണ്ടിയാണതെന്ന് നബി (സ) വ്യക്തമാക്കുകയും ചെയ്തിരുന്നു. മൂന്നാമതൊരു തരക്കാർ: മറ്റു ചിലരെ ഇസ്‌ലാമിലേക്കു ആകർഷിക്കുവാൻ കാരണമായിത്തീരുമെന്നോ, അല്ലെങ്കിൽ, മുസ്‌ലിംകൾക്കെതിരെ വല്ലവരിൽനിന്നും ഉണ്ടാകാവുന്ന ആക്രമണങ്ങളെ തടയുവാൻ ഉപകരിക്കുമെന്നോ കാണപ്പെടുന്നവർ. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1320-1321)

മേൽ വിശദീകരണം ഒരു വ്യാമിശ്രിതമാണ്. സകാത്തിനെ കുറിച്ച് പറയുമ്പോൾ അത് മുസ്‌ലിംകൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് പറയുക. സകാത്തിൻെറ അവകാശികളെ കുറിച്ച് വിശദീകരിക്കുമ്പോൾ അതിൽ മുസ്‌ലിംകളല്ലാത്ത തരക്കാരെയും ഉൾപ്പെടുത്തുക, അമുസ്‌ലിംകൾക്ക് സകാത്ത് നൽകുന്നതിനു തെളിവായി യുദ്ധസ്വത്ത് വീതിക്കുന്നത് ഉദ്ധരിക്കുക… ഇങ്ങനെ വിഷയത്തെ സങ്കീർണ്ണവൽക്കരിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതേ കാര്യം ഒട്ടും ആശയക്കുഴപ്പമില്ലാതെ ബഗവി -رَحِمَهُ اللهُ- വിശദീകരിക്കുന്നത് കാണുക.

﴿وَالْمُؤَلَّفَةِ قُلُوبُهُمْ﴾ فَالصِّنْفُ الرَّابِعُ مِنَ الْمُسْتَحِقِّينَ لِلصَّدَقَةِ هُمُ: الْمُؤَلَّفَةُ قُلُوبُهُمْ، وَهُمْ قِسْمَانِ: قِسْمٌ مُسْلِمُونَ، وَقِسْمٌ كُفَّارٌ. فَأَمَّا الْمُسْلِمُونَ: فَقِسْمَانِ، قِسْمٌ دَخَلُوا فِي الْإِسْلَامِ وَنِيَّتُهُمْ ضَعِيفَةٌ فِيهِ، فَكَانَ النَّبِيُّ ﷺ يُعْطِيهِمْ تَأَلُّفًا كَمَا أَعْطَى عُيَيْنَةَ بْنَ بَدْرٍ، وَالْأَقْرَعَ بْنَ حَابِسٍ، وَالْعَبَّاسَ بْنَ مِرْدَاسٍ، أَوْ أَسْلَمُوا وَنِيَّتُهُمْ قَوِيَّةٌ فِي الْإِسْلَامِ، وَهُمْ شُرَفَاءُ فِي قَوْمِهِمْ مِثْلُ: عدَيِّ بْنِ حَاتِمٍ، وَالزِّبْرِقَانِ بْنِ بَدْرٍ، فَكَانَ يُعْطِيهِمْ تَأَلُّفًا لِقَوْمِهِمْ، وَتَرْغِيبًا لِأَمْثَالِهِمْ فِي الْإِسْلَامِ، فَهَؤُلَاءِ يَجُوزُ لِلْإِمَامِ أَنْ يُعْطِيَهُمْ مِنْ خُمْسِ خُمْسِ الْغَنِيمَةِ، وَالْفَيْءِ سَهْمِ النَّبِيِّ ﷺ، وَكَانَ النَّبِيُّ ﷺ يُعْطِيهِمْ مِنْ ذَلِكَ وَلَا يُعْطِيهِمْ مِنَ الصَّدَقَاتِ. [البغوي في تفسيره]

[﴾وَالْمُؤَلَّفَةِ قُلُوبُهُمْ﴿: സകാത്തിൻെറ അവകാശികളിൽ നാലാമത്തേത് الْمُؤَلَّفَةُ قُلُوبُهُمْ എന്ന വിഭാഗമാണ്. ‘ഹൃദയം ഇണക്കപ്പെട്ടവർ’ എന്ന ഈ വിഭാഗത്തിൽ തന്നെ രണ്ടു തരക്കാരുണ്ട്; മുസ്‌ലിംകളും അവിശ്വാസികളും. മുസ്‌ലിംകൾ തന്നെ രണ്ടു തരക്കാരാണ്. ഒരു തരക്കാർ ഇസ്‌ലാമിൽ പ്രവേശിച്ചു എങ്കിലും മനോബലം കുറഞ്ഞവരാണ്. ഇണക്കിയെടുക്കാൻ വേണ്ടി അത്തരക്കാർക്ക് നബി ﷺ പാരിതോഷികങ്ങൾ നൽകാറുണ്ടായിരുന്നു. ഉയൈയ്‌നഃ ബിൻ ബദ്ർ, അഖ്റഅ് ബിൻ ഹാബിസ്, അബ്ബാസ് ബിൻ മിർദാസ് എന്നിവർക്കൊക്കെ അവിടുന്ന് നൽകിയത് അതിന് ഉദാഹരണമാണ്. മറ്റൊരു തരക്കാർ ഉയർന്ന മനോബലത്തോടു കൂടി ഇസ്‌ലാമിലേക്ക് വന്നവരാണ്. അവരുടെ സമൂഹത്തിലെ പ്രമുഖരുമാണവർ. അദിയ്യു ബിൻ ഹാതിം, സബർഖാൻ ബിൻ ബദ്ർ പോലുള്ളവർ ഉദാഹരണം. അവരുടെ ജനതയെ ഇണക്കാനും അവരെ പോലുള്ളവർക്ക് ഇസ്‌ലാമിനോട് പ്രതിപത്തി ജനിപ്പിക്കാനും വേണ്ടി അവർക്കും നബി ﷺ പാരിതോഷികങ്ങൾ നൽകിയിട്ടുണ്ട്. അത്തരക്കാർക്കെല്ലാം യുദ്ധസ്വത്തിൻെറ അഞ്ചിൽ ഒരു ഭാഗത്തിൽനിന്നും ഒരംശം നൽകാവുന്നതാണ്. അതു പോലെ യുദ്ധം നടക്കാതെ കിട്ടുന്ന സ്വത്തിലെ നബി ﷺ യുടെ വിഹിതമായ (فَيْءٌ) ൽനിന്നും നൽകാവുന്നതാണ്. നബി ﷺ അതിൽനിന്നാണ് അവർക്ക് പാരിതോഷികങ്ങൾ നൽകാറുണ്ടായിരുന്നത്. സകാത്തിൽനിന്ന് അവർക്ക് നൽകാറുണ്ടായിരുന്നില്ല.] (ബഗവി തഫ്‌സീറിൽ രേഖപ്പെടുത്തിയത്)

ബഗവി -رَحِمَهُ اللهُ- യുടെ വിശദീകരണം സമഗ്രമാണ്. ദരിദ്രർ, അഗതികൾ.. ഇങ്ങനെ പറഞ്ഞ വിഭാഗങ്ങളെ മുസ്‌ലിം അമുസ്‌ലിം എന്നിങ്ങനെ രണ്ടായി തിരിക്കാം. പക്ഷെ, സകാത്ത് മുസ്‌ലിംകൾക്ക് മാത്രമേ നൽകാവൂ. ഇസ്‌ലാമിലേക്ക് വന്ന നവാഗതരെ (المؤلفة قلوبهم) പുനരധിവസിപ്പിക്കുന്നതിന് സകാത്തിൽനിന്ന് ഒരു വിഹിതം വകയിരുത്തിയിട്ടുണ്ട്. എന്നാൽ, ഇസ്‌ലാമിക പ്രബോധനവും യുദ്ധവുമായി ബന്ധപ്പെട്ട് നബി ﷺ നൽകിയിരുന്ന പാരിതോഷികങ്ങൾ സകാത്തിൽനിന്നായിരുന്നില്ല, യുദ്ധസ്വത്തിൽനിന്നായിരുന്നു ചെലവഴിച്ചിരുന്നത്.


وَ في سَبِيلِ الَّله (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍). ഇസ്‌ലാമിന്‌ വേണ്ടിയുള്ള ധര്‍മസമര സംബന്ധമായ കാര്യങ്ങളാണ്‌ ഈ വകുപ്പില്‍ മുന്നിട്ടു നില്‍ക്കുന്നത്‌. ഇമാം റാസീ(റ) ചൂണ്ടിക്കാട്ടിയതുപോലെ ഇസ്‌ലാമികമായ പൊതുആവശ്യങ്ങളെല്ലാം മൊത്തത്തില്‍ ഇതില്‍ ഉള്‍പ്പെടും. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണകരമായിരിക്കുന്ന എല്ലാ പൊതുനന്‍മകളും അല്ലാഹുവിന്‍റെ മാര്‍ഗ്ഗം തന്നെ. ഇസ്‌ലാമിക ഭരണസംവിധാനമില്ലാത്തതുകൊണ്ട്‌ ശത്രുക്കളുമായുള്ള സമരവകുപ്പ്‌ നിലവില്ലാതിരിക്കുമ്പോള്‍ ഈ വകുപ്പിന്‍റെ ഓഹരി പൊതുനന്‍മകളില്‍ വിശേഷിച്ചും ഉപയോഗപ്പെടുത്തേണ്ടതാണ്‌. ഇമാം റാസീ (റ) അദ്ദേഹത്തിന്‍റെ തഫ്‌സീറില്‍ ഈ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു കാണാം. (വിശുദ്ധ ഖുർആൻ വിവരണം, പുറം 2/1321-1322)

സമൂഹത്തിൽ വലിയ തെറ്റിദ്ധാരണ നിലനിൽക്കുന്ന പ്രയോഗമാണ് ‘അല്ലാഹുവിൻെറ മാർഗ്ഗത്തിൽ’ (في سبيل الله) എന്നത്. വിശുദ്ധ ഖുർആൻ വിവരണത്തിൽ പറഞ്ഞതു പോലെ അല്ലാഹു ഇഷ്ടപ്പെടുന്ന എല്ലാ കാര്യങ്ങളും അതിൽ ഉൾപ്പെടും എന്നാണ് അധികപേരും ധരിച്ചുവെച്ചിരിക്കുന്നത്. ഇത് ശരിയല്ല. അശ്അരികളുടെ ബുദ്ധികേന്ദ്രമായിരുന്ന റാസിയെ അവലംബിച്ചുതു കൊണ്ടാണ് വിശുദ്ധ ഖുർആൻ വിവരണത്തിൽ ഇത്തരത്തിലുള്ള അബദ്ധങ്ങൾ കേറിക്കൂടിയത്.

ശത്രുക്കളുമായുള്ള യുദ്ധം എന്നതാണ് അതിൻെറ ശരിയായ വിവക്ഷ. ഇസ്‌ലാമിൻെറ ശത്രുക്കളോട് യുദ്ധത്തിനു പോകുന്ന യോദ്ധാക്കൾക്കാണ് സകാത്തിൽനിന്ന് ഒരു വിഹിതം വകയിരുത്തിയിരിക്കുന്നത്. അതിനു പുറമെ, അല്ലാഹുവിൻെറ മാർഗ്ഗത്തിൽ (في سَبِيلِ اللهِ) എന്നു പറയുന്നത് ഹജ്ജിനെ കുറിച്ചാണ്. ഇതു സംബന്ധിച്ചുള്ള ഒരു വിശദീകരണം ബഖറഃ :195 ൽ കൊടുത്തിട്ടുണ്ട്. മാന്യ വായനക്കാർ അതു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. 

പുതിയവ